Kerala
എരുമേലി: അയ്യപ്പഭക്തരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എരുമേലിയിൽ നടന്ന സംഭവത്തിൽ തൃശൂർ താന്നിശേരി സ്വദേശി മിഥുൻ മനോജ് (29) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 3.32 ഗ്രാം എംഡിഎംഎയും ഒരുഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. അയ്യപ്പഭക്തരെ എരുമേലിയിൽ വിട്ടശേഷം ഇയാൾ വാഹനത്തിനു സമീപത്തായി ചുറ്റിത്തിരിഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
മയക്കുമരുന്ന് ഇയാൾക്ക് എവിടെ നിന്നും ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ പിടികൂടാൻ കോട്ടയം ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാർ കുഴിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് റോഡിലുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീനാണ് ഗുരുതരമായി പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.